കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Wednesday, 15 February 2012

കില സര്‍വേ റിപ്പോര്‍ട്ട്‌: പട്ടികജാതിക്കാര്‍ എല്ലാ മേഖലകളിലും പിന്നില്‍

തൃശൂര്‍: കേരളത്തിലെ പട്ടികജാതിക്കാര്‍ സമസ്‌ത മേഖലകളിലും പിന്നിലെന്നു
കിലയുടെ സര്‍വേ. ഗാര്‍ഹിക കക്കൂസോ പൊതു കക്കൂസോ ഇല്ലാത്ത 68,685
പട്ടികജാതി കുടുംബങ്ങളുണ്ട്‌. 53.67 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളവും
88,000 വീടുകളില്‍ വൈദ്യുതിയുമില്ല. പട്ടികജാതിക്കാരില്‍ 15-59 വയസുള്ള
7,65,000 പേര്‍ തൊഴില്‍ രഹിതരാണ്‌. ഇവരില്‍ 33,055 ബിരുദധാരികളും, 4,869
ബിരുദാനന്തര ബിരുദധാരികളും ഉള്‍പ്പെടുന്നു. 26,864 പേര്‍ ശാരീരിക-മാനസിക
പ്രശ്‌നങ്ങളുള്ളവരാണ്‌. നിത്യരോഗികളായി 60,825 പേരും റേഷന്‍
കാര്‍ഡില്ലാത്തവരായി 80,174 പേരും ഉണ്ട്‌.

സര്‍ക്കാര്‍ നിദേശത്തെത്തുടര്‍ന്നാണു കിലയുടെ ആഭിമുഖ്യത്തില്‍ സര്‍വേ
നടത്തിയത്‌. തദ്ദേശഭരണസ്‌ഥാപനങ്ങളുടേയും പട്ടികജാതി വികസന വകുപ്പിന്റെയും
സഹായത്തോടെയായിരുന്നു സര്‍വേ. 2009 ജൂലൈയില്‍ തുടങ്ങിയ സര്‍വേ കഴിഞ്ഞ
വര്‍ഷം നവംബറില്‍ പൂര്‍ത്തിയായി. 2.31 കോടി രൂപ ചെലവായി.

വിവരങ്ങള്‍ ക്രോഡീകരിച്ചു പതിനാലു ജില്ലാതല പട്ടികകള്‍ അധികൃതര്‍ക്കു
സമര്‍പ്പിച്ചു. ജനസംഖ്യ, സങ്കേതങ്ങള്‍, കൈവശഭൂമി, അടിസ്‌ഥാന
സൗകര്യങ്ങള്‍, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ,
സാമൂഹിക വികാസം എന്നീ ക്രമത്തിലാണു ചിട്ടപ്പെടുത്തിയത്‌. സംസ്‌ഥാനത്ത്‌
26,342 പട്ടികജാതി സങ്കേതങ്ങളുണ്ട്‌. ഇവരുടെ ആകെ ജനസംഖ്യ 23.52
ലക്ഷമാണ്‌. 2001 ലെ സെന്‍സസുമായി താര്യതമ്യപ്പെടുത്തുമ്പോള്‍
ജനസംഖ്യയില്‍ വന്‍ കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പാലക്കാട്‌ ജില്ലയിലെ തണ്ടാല്‍ സമുദായത്തെ പട്ടിജാതി ലിസ്‌റ്റില്‍നിന്ന്‌
ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം കരിമ്പാലന്‍, മലവേട്ടുവന്‍, മാവിലന്‍
എന്നീ സമുദായങ്ങളെ പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുകയും വ്യാജ
സര്‍ട്ടിഫിക്കറ്റുകളിലൂടെ പട്ടികജാതിയില്‍ ഉള്‍പ്പെട്ടിരുന്നവരേയും,
മതപരിവര്‍ത്തനം ചെയ്‌തവരേയും ഒഴിവാക്കുകയും ചെയ്‌തതാണു ജനസംഖ്യയില്‍
കുറവുണ്ടാക്കിയത്‌.

പട്ടികജാതിക്കാര്‍ക്കിടയില്‍ സാക്ഷരത 88.73% മാത്രമാണ്‌. 25 വയസില്‍
താഴെയുള്ള 55,318 പട്ടികജാതി യുവാക്കളില്‍ പഠനം മുടങ്ങി. 5 -15 വയസുളള
2060 കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല. ഭൂരഹിതരായി 25,408
പട്ടികജാതി കുടുംബങ്ങളും ഭവനരഹിതരായി 15,984 കുടുംബങ്ങളും ഉണ്ട്‌.
നിര്‍മാണം പൂര്‍ത്തിയാകാതെ 67,911 വീടുകളുണ്ട്‌. 123871 വീടുകള്‍
ഒറ്റമുറി മാത്രമുള്ളവയാണ്‌. സ്വന്തമായുള്ളവയില്‍ 19,501 വീടുകള്‍
അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ജീര്‍ണാവസ്‌ഥയിലാണെന്നും
സര്‍വേയില്‍ കണ്ടെത്തി.

Mangalam Daily News Link:
http://mangalam.com/index.php?page=detail&nid=544521&lang=malayalam

--
C S Sumesh Kumar
(98476 47611)

3 comments:

  1. കഴിഞ്ഞ പ്ലാന്നിംഗ് ബോര്‍ഡ്‌ ന്റെ കാലത്ത് ഒരു ചര്‍ച്ച വന്നിരുന്നു.

    ഇന്ന് പട്ടിക ജാതി വിഭാഗങ്ങള്‍ സാമ്പത്തികമായി സാമൂഹികമായി ഉയര്‍ന്ന നിലയിലാണ്

    എന്നും അതുകൊണ്ട് പട്ടിക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ ലിസ്റ്റ് എടുക്കണം എന്നും.

    അവരെ സംവരണത്തില്‍ നിന്നൊഴിവാക്കി ശേഷിക്കുന്നവര്‍ക്ക് (അര്‍ഹാരയവര്‍ക്ക്) സംവരണവും മറ്റാനുകൂല്യങ്ങളും

    ലഭിക്കുന്ന സ്ഥിതി ഉണ്ടാക്കണം എന്നുമായിരുന്നു നിര്‍ദ്ദേശം.

    അന്ന് ആ യോഗത്തില്‍ സംബന്ധിച്ച ആര്‍ അനിരുദ്ധന്‍ പറഞ്ഞത്...

    'എന്ത് നേടി എന്നാ കണക്കെടുക്കുന്നതിനു മുന്‍പ് വേണ്ടത് എന്ത് നേടിയില്ല എന്നാ കണക്കെടുപ്പാണ്.'

    അപ്പോഴേ യഥാര്‍ത്തത്തില്‍ പട്ടിക വിഭാഗങ്ങള്‍ ഇന്നെത്തി നില്‍ക്കുന്ന

    അവസ്ഥ എന്ത്താനെന്നു ബോധ്യമാവൂ...

    അദ്ദേഹത്തിന്‍റെ വാക്കുകളും ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ഞങ്ങളുടെ അനുഭവങ്ങളും

    സത്യമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഈ രേപോര്‍തിലൂടെ കാണാന്‍ കഴിയുന്നത്‌...

    ReplyDelete
  2. കഴിഞ്ഞയിടെ ഹൈ കോടതി പറഞ്ഞു:

    'കഴിഞ്ഞ അരുപതാണ്ടാത്തെ സംവരണം കൊണ്ട് പട്ടിക വിഭാഗങ്ങള്‍ സാമൂഹ്യമായി

    ഒരു പാട് ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുണ്ട്.

    അതിനാല്‍ സംവരണം നിര്‍ത്തലക്കെണ്ടുന്ന സമയമായി.'


    അല്ലയോ ബഹുമാനപ്പെട്ട നിയമ പീടമേ,

    കിലയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നതാണോ ആ ഉന്നതമായ നില?

    ReplyDelete
  3. കുറച്ചു നാള്‍ മുമ്പാണ് മുഖ്യമന്ത്രിയും
    വകുപ്പ് മന്ത്രി അനില്ക്കുമാരും പ്രഖ്യാപിച്ചത്


    'കേരളം സമ്പൂര്‍ണ ഭൂരഹിതരില്ലാത്ത സംസ്ഥാനമാകാന്‍ പോകുന്നു.


    കേരളം സമ്പൂര്‍ണ ഭാവനരഹിതരില്ലാത്ത സംസ്ഥാനം ആകാന്‍ പോകുന്നു.


    അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആറുമാസത്തിനുള്ളില്‍ ആകും.'


    --------

    കിലയുടെ ഈ റിപ്പോര്‍ട്ട്‌ പറയുന്നു:
    ഭൂരഹിതരായി 25,408 പട്ടികജാതി കുടുംബങ്ങളും

    ഭവനരഹിതരായി 15,984 കുടുംബങ്ങളും ഉണ്ട്‌.

    നിര്‍മാണം പൂര്‍ത്തിയാകാതെ 67,911 വീടുകളുണ്ട്‌.

    123871 വീടുകള്‍ ഒറ്റമുറി മാത്രമുള്ളവയാണ്‌.

    സ്വന്തമായുള്ളവയില്‍ 19,501 വീടുകള്‍

    അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ജീര്‍ണാവസ്‌ഥയിലാണെന്നും

    എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.


    മന്ത്രിമാരുടെ പ്രഖ്യാപനം എവിടെക്കിടക്കുന്നു!?

    യാധാര്ത്യങ്ങള്‍ എവിടെ നില്‍ക്കുന്നു!?

    ReplyDelete